തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്.
ഇയാളെ റാന്നിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതി മരണ സുബിൻ ഉൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് സുബിനെ കൂടാതെ പിടിയിലായ മറ്റ് രണ്ട് പേർ.
കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബംഗുളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിരൺ, സജിൻ എന്നീ പ്രതികളാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് കാപ്പാ കേസ് പ്രതി മരണ സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സഹപ്രവർത്തകയെയും ഇവരുടെ ആൺസുഹൃത്തിനെയും കേസിൽ പ്രതി ചേർത്തേയ്ക്കും.